Search This Blog

Monday, March 29, 2021

thumbnail

Girls of the Sun (2018)

ഗേൾസ് ഓഫ് ദ സൺ(2018)
(സൂര്യപുത്രികൾ)
Girls of the Sun ( French ,Kurdish ,,French)
             ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ കുർദിഷ് വനിതകൾ നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ സ്മരണയാണ് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം.അതോടൊപ്പം തന്നെ തന്റെ കണ്മുന്നിൽ വച്ച് ഭർത്താവ് കൊല്ലപ്പെടുകയും മകനെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത ഒരമ്മയുടെ പോരാട്ടത്തിന്റെ ചരിത്രം കൂടി പറയുന്നുണ്ട് ഈ ചിത്രം.
                   അന്യനാട്ടിൽ പെട്ടുപോവുകയും ഷെല്ലാക്രമണത്തിൽ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്ത ഫ്രഞ്ച് വനിതാ ജേർണലിസ്റ്റാണ് മതിലാഡ്.ഇവർക്കും ഒരു കുഞ്ഞുമോൾ നാട്ടിൽ കാത്തിരിക്കുന്നുണ്ട്.തിരിച്ചു പോവാൻ കഴിയാതെ ഇവർ ഒരു കുർദിഷ് വനിതാ ബറ്റാലിയനിയനോടൊപ്പം എത്തിപ്പെടുന്നു.ബറ്റാലിയനിലെ സ്ത്രീകളെല്ലാം ഇസ്‌ലാമിക് സ്റ്റേറ്റുകാരാൽ തട്ടിക്കൊണ്ടു പോയി അവിടെ നിന്ന് ഒളിച്ചോടി വന്നവരാണ്.കഥാനായികയെ തന്നെ നാല് പ്രാവശ്യം അടിമയാക്കി വിറ്റതാണ്.അവരുടെ ഭാഷയിൽ പറഞ്ഞാൽ അവസാനമായപ്പോഴേക്കും മാർക്കറ്റിൽ അവരുടെ വിലയിടിഞ്ഞു.ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികൾക്കാണത്രെ ഇപ്പോൾ ഡിമാന്റ്.ഇവരാണെങ്കിലോ യുദ്ധത്തിന് മുമ്പ് അഡ്വക്കേറ്റായി പ്രാക്റ്റീസ് ചെയ്യുകയുമായിരുന്നു. അവളുടെ കണ്മുന്നിൽ വച്ചാണ് ഭർത്താവിനെയും മറ്റ് പുരുഷബന്ധുക്കളെയും വെടിവച്ചു കൊന്നത്.പെങ്ങളെ കൊണ്ടുപോയി ബലാൽസംഗം ചെയ്ത് തിരിച്ചെത്തിക്കുന്നതും ആ പെങ്ങൾ ആത്മഹത്യ ചെയ്തതും ഇവളുടെ മുന്നിൽ വച്ചുതന്നെ. 
                         അവരുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം ആളുകളായ കുർദുകളുടെ ഇടയിൽ തന്റെ പ്രൊഫസറുടെ സഹായത്തോടെ രക്ഷപ്പെട്ടെത്തി ഒരു വനിത ബറ്റാലിയനിൽ ചേരുന്നു.പിന്നീട് പുരുഷനേക്കാൾ വലിയ ശൂരതയോടെ പടനയിച്ച്സ്വന്തം മകനെ വീണ്ടെടുക്കുന്നു അവർ. നമ്മുടെ കണ്ണ് നിറയിക്കുന്ന ആവേശം കൊള്ളിക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നൃശംസതയും ഇഷ്ടം പോലെ കാണിക്കുന്നുണ്ട് ,എന്നാൽ വൾഗർ ലവലിലേക്ക് ഒന്നും പോകുന്നുമില്ല താനും.
                   ഇവ ഹുസ്സൻ എന്ന യുവ വനിതാ സംവിധായികയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അവരും ജാക്വസ് അക്ചോറ്റിയും സംയുക്തമായാണ് തിരക്കഥ .മോർഗൻ കിബ്ബിയുടെ സംഗീതം ചിത്രത്തോട് ചേർന്നു നിൽക്കുന്നു.മാറ്റിയാസ് ട്രോൾസ്റ്റേപ്പിന്റെ ക്യാമറ ചിത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.തീവ്രമായ യുദ്ധമോ ഏറ്റുമുട്ടൽ സീനുകളോ ഇല്ലെങ്കിലും ഉള്ളവ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.ചിത്രത്തിന്റെ ആത്മാവ് ബഹർ എന്ന വനിതാ ബറ്റാലിയൻ ഹെഡും മതിലാഡ് എന്ന ഫ്രഞ്ച് റിപ്പോർട്ടറുമാണ്. ബഹറായി ഷിഫ്റ്റെ ഫർഹാനിയും എമ്മാനുല്ലേ ബർക്കോട്ടും സാക്ഷാൽക്കരിക്കുന്നു.രണ്ടുപേരുടെയും പ്രകടനം അതിമനോഹരമായിട്ടുണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments